വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Thursday, 31 August 2017

ഒരേ വസ്ത്രം, ഒരേ മനസ്സ്, ഒരേ ലക്ഷ്യം; അറഫാ സംഗമം ഇന്ന്

അറഫ/മിന: ഒരേ വസ്ത്രവും മനസ്സും ലക്ഷ്യവുമായി പാല്‍ കടല്‍ കണക്കെ പരന്നൊഴുകിയ ഹാജിമാര്‍ മിനയെ ധന്യമാക്കി അറഫയിലേക്ക് നീങ്ങിത്തുടങ്ങി. അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കി അഷ്ട ദിക്കുകളില്‍ നിന്ന് ഒഴുകിയെത്തിയ ഹാജിമാര്‍ ഇന്ന് അറഫയില്‍ സംഗമിക്കും. ലോകത്തിലെ ഏറ്റവും വലിയ ജന സംഗമമാണ് ഹജ്ജിന്റെ സുപ്രധാന കര്‍മ്മം കൂടിയായ അറഫാ സംഗമം. ഇന്നലെ മിനായില്‍ ധന്യമാക്കിയ ഹാജിമാര്‍ രാത്രി നിസ്‌കാര ശേഷം 15 കിലോമീറ്റര്‍ അകലെയുള്ള അറഫാ സംഗമ ഭൂമിയെ ലക്ഷ്യമാക്കി നീങ്ങി തുടങ്ങി.
ഇന്ന് ദുഹ്ര്‍ നിസ്‌കാരത്തിന് മുന്നോടിയായി മുഴുവന്‍ ഹാജിമാരും അറഫയില്‍ സംഗമിക്കും. ഇന്നലെ പുലര്‍ച്ചെയോട് കൂടിയാണ് മലയാളികളടക്കമുള്ള ഹാജിമാര്‍ മിനായിലെ തമ്പിലെത്തിയത്. പ്രഭാത നിസ്‌കാരത്തിന് ശേഷം ഒരു ദിവസം മുഴുവന്‍ പ്രഥാര്‍ത്ഥനകളും ഇലാഹീ ചിന്തകളിലുമായി കഴിച്ചു കൂട്ടാനും വിശ്രമിക്കാനും ഹാജിമാര്‍ക്ക് അവസരം ലഭിച്ചു.
അര്‍ദ്ധ രാത്രി തന്നെ മശാഇര്‍ ട്രെയിനുകളിലും ബസ്സുകളിലും കാല്‍നടയായും തീര്‍ത്ഥാടകര്‍ അറഫയിലേക്ക് പുറപ്പട്ടു. ഇന്ന് സുബ്ഹി നിസ്‌കാരത്തിന് അറഫയില്‍ എത്തും വിധമാണ് മലയാളികളുടെ യാത്രകള്‍ ക്രമീകരിച്ചിരിക്കുന്നത്. നേരത്തേയെത്തിയ സംഘങ്ങള്‍ അറഫയിലെ മസ്ജിദ് നമിറയിലും കാരുണ്യത്തിന്റെ പര്‍വ്വതമെന്നു വിശേഷിപ്പിക്കുന്ന ജബലു റഹ്മയിലും ഇടം പിടിച്ചു.
പ്രവാചകന്‍ മുഹമ്മദ് നബി നടത്തിയ ഏക ഹജ്ജില്‍ ഒരു ലക്ഷത്തിലധികം വരുന്ന വിശ്വാസികളെ അഭിസംബോധന ചെയ്തു പ്രസംഗിച്ച ജബലു റഹ്മയില്‍ ഇരിപ്പിടം കണ്ടെത്താനുള്ള തിടുക്കത്തിലായിരുന്നു വിശ്വാസികള്‍. ഇന്ന് ദുഹ്ര്‍ നിസ്‌കാരത്തിന് ശേഷം നമിറ പള്ളിയില്‍ ഖുതുബ നടക്കും. ഹജ്ജ് കര്‍മത്തിനായി പുണ്യഭൂമിയിലെത്തിയവരെ മുഴുവന്‍ അറഫയിലെത്തിക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നുണ്ട്. രോഗികളെ ഹെലികോപ്റ്ററിലും ആംബുലന്‍സിലും എത്തിക്കാനാണ് ശ്രമം. സൂര്യാസ്തമയം വരെ അറഫ മൈതാനത്തും ടെന്റുകളിലും ജബലു റഹ്മ എന്ന മലഞ്ചെരിവിലുമായാണ് തീര്‍ഥാടകര്‍ കഴിച്ചുകൂട്ടുക.
ഇന്ന് സൂര്യാസ്തമനത്തോടെ ഹാജിമാര്‍ ഇവിടെ നിന്നും മുസ്ദലിഫയിലേക്ക് നീങ്ങി തുടങ്ങും. അവിടെ നിന്നാണ് പിശാചിന്റെ സ്തൂപത്തിനെതിരെ നടക്കുന്ന കല്ലേറിനുള്ള കല്ലുകള്‍ ശേഖരിക്കുക. ഇന്ന് രാത്രി മുസ്ദലിഫയില്‍ വിശ്രമിച്ച ശേഷം നാളെ രാവിലെ ജംറയില്‍ കല്ലെറിയുന്നതിനു മിനായിലേക്ക് തിരിക്കും. മിനായില്‍ തിരിച്ചെത്തുന്ന ഹാജിമാര്‍ ആദ്യ ദിവസത്തെ ജംറത്തുല്‍ അഖ്ബയിലെ കല്ലേറ് കര്‍മ്മത്തിലും പിന്നീട് നടക്കുന്ന ബലി കര്‍മ്മങ്ങളിലും പങ്കു കൊള്ളും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കല്ലേറ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഹജ്ജിന്റെ ചടങ്ങുകള്‍ക്ക് പരിസമാപ്തിയാകും.