വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Wednesday, 30 August 2017

ആയിരക്കണക്കിനു റോഹിന്‍ഗ്യര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്‌

യംഗൂണ്‍: മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്ത്് ആയിരക്കണക്കിനു റോഹിന്‍ഗ്യന്‍ വംശജര്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി യൂറോപ്യന്‍ റോഹിന്‍ഗ്യന്‍ കൗണ്‍സില്‍.
കഴിഞ്ഞ നാല് ദിവസത്തിനിടെ 2000നും 3000നുമിടയില്‍ റോഹിന്‍ഗ്യകള്‍ കൊല്ലപ്പെട്ടതായി കൗണ്‍സില്‍ വക്താവ് അനിത ഷൂഗ് അനദോലു വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു. ആയിരക്കണക്കിനു പേര്‍ക്കു സൈന്യത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റു. സാവധാനത്തിലുള്ള വംശഹത്യയാണ് റാഖൈനിലേതെന്നും ഷൂഗ് വ്യക്തമാക്കി. റാഖൈനിലെ സോഗ്പറ ഗ്രാമത്തില്‍ മാത്രം ഞായറാഴ്ച ആയിരത്തോളം പേര്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഒരുലക്ഷത്തോളം സിവിലിയന്‍മാര്‍ക്കു സംസ്ഥാനത്തുനിന്ന് പലായനം ചെയ്യേണ്ടിവന്നു. 2000ഓളം പേര്‍ മ്യാന്‍മര്‍-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ആക്‌നാന്‍യാറില്‍നിന്നുള്ള നൂറിലധികം ഗ്രാമവാസികളെ അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റിയതായും അവരുടെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നും ഷൂഗ് വ്യക്തമാക്കി. അതേസമയം, റോഹിന്‍ഗ്യകള്‍ക്കെതിരായ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ സൈന്യത്തിനു കടിഞ്ഞാണിടാന്‍ മ്യാന്‍മര്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് യുഎന്‍ മനുഷ്യാവകാശ വിഭാഗം ഹൈകമ്മീഷണര്‍ റഅദ് അല്‍ ഹുസയ്ന്‍ ആവശ്യപ്പെട്ടു. റോഹിന്‍ഗ്യകള്‍ക്കെതിരേ സൈനികശക്തി പ്രയോഗിക്കുന്നത് അവസാനിപ്പിക്കണം. സിവിലിയന്‍മാരെ വിവേചനമില്ലാതെ സംരക്ഷിക്കുന്നതിനുള്ള കടമ രാജ്യത്തെ രാഷ്ട്രീയ നേതൃത്വത്തിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മ്യാന്‍മറില്‍ സൈനികനീക്കത്തിനിടെ സിവിലിയന്‍മാര്‍ കൊല്ലപ്പെടുന്നതായുള്ള റിപോര്‍ട്ടുകളില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുത്തേറഷ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. മ്യാന്‍മറില്‍നിന്ന് പലായനം ചെയ്യുന്ന റോഹിന്‍ഗ്യകള്‍ക്ക് സഹായം നല്‍കാന്‍ ബംഗ്ലാദേശ് മുന്നോട്ടുവരണണമെന്നും യുഎന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫേന്‍ ദുജാറിക് പുറത്തുവിട്ട പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. എന്നാല്‍,  റാഖൈനില്‍ മ്യാന്‍മര്‍ സൈന്യവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ബംഗ്ലാദേശ് പ്രതികരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് മ്യാന്‍മറില്‍നിന്ന് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച റോഹിന്‍ഗ്യന്‍ വംശജരെ ബംഗ്ലാദേശ് സൈന്യം തിരിച്ചയച്ചിരുന്നു.സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് മ്യാന്‍മറില്‍നിന്നു പലായനം ചെയ്യുന്ന റോഹിന്‍ഗ്യന്‍ വംശജരെ സ്വീകരിക്കാന്‍ തയ്യാറായതായി തായ്‌ലന്‍ഡ് അറിയിച്ചു. ഇത്തരത്തില്‍ സ്വീകരിക്കുന്നവര്‍ നാട്ടിലേക്കു മടങ്ങാന്‍ സജ്ജരായാല്‍ അവരെ തിരിച്ചയക്കുമെന്നും തായ്‌ലന്‍ഡ് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.