ശ്രീനഗര്‍: രണ്ട് ദിവസത്തേക്ക് വിഘടനവാദി നേതാക്കൾ ബന്ദിന് ഇളവ് പ്രഖ്യാപിച്ചതോടെ കശ്മീരിലെ ജനജീവിതം സാധാരണ നിലയിലായി. കഴിഞ്ഞ ദിവസം ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുകയും ബസുകൾ നിരത്തിലിറങ്ങുകയും ചെയ്തു.
താഴ്വരയിലെ റോഡുകളിലും ശനിയാഴ്ച തിരക്കനുഭവപ്പെട്ടു. ആദ്യമായാണ് പൂർണമായി വ്യാപാര സ്ഥാപനങ്ങളും മറ്റും പൂർണമായി പ്രവർത്തിക്കുന്നത്. ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനി കൊല്ലപ്പെട്ടതിന് ശേഷം ജൂലൈ ഒമ്പതിനാണ് താഴ്വരയിൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. സംഘര്‍ഷത്തിനിടെ നൂറോളം ആളുകൾ കൊല്ലപ്പെടുകയും സൈനികരുൾപ്പെടെ 5000 ത്തോളം സിവിലിയൻമാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സുരക്ഷാ സൈനികരുടെ നിരോധനാജ്ഞയും വിഘടനവാദികളുടെ സമരാഹ്വാനവും കശ്മീരിലെ ജനജീവിതം സ്തംഭിപ്പിക്കുകയും സാമ്പത്തികനില വന്‍ തിരിച്ചടി നേരിടുകയും ചെയ്തിരുന്നു. സ്ഥിതിഗതികള്‍ ശാന്തമായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി അധികൃതര്‍ പോസ്റ്റ് പെയ്ഡ് മൊബൈല്‍ ഇന്റര്‍നെറ്റ് സര്‍വീസുകള്‍ ഭാഗികമായി പുന:സ്ഥാപിച്ചിരുന്നു.