തിരുവനന്തപുരം: കറന്‍സി പിന്‍വലിക്കലിന്‍െറ മറവില്‍ സംസ്ഥാനത്തെ സഹകരണമേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ യോജിച്ച പ്രക്ഷോഭത്തിന് സന്നദ്ധമാണെന്നും യു.ഡി.എഫ്. കറന്‍സി പിന്‍വലിക്കല്‍ വഴി ഉണ്ടായിരിക്കുന്ന ജനങ്ങള്‍ക്കുണ്ടായിരിക്കുന്ന ബുദ്ധിമുട്ടുകളും സാമ്പത്തിക പ്രതിസന്ധിയും ചര്‍ച്ചചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സസന്ദര്‍ശിച്ച യു.ഡി.എഫ് പ്രതിനിധി സംഘമാണ് ഇക്കാര്യം അറിയിച്ചത്.
സഹകരണമേഖലയെ തകര്‍ക്കുന്ന നടപടിയിൽ യു.ഡി.എഫിന് യോജിപ്പില്ല. ഇക്കാര്യത്തില്‍ ബി.ജെ.പി യുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രചരണങ്ങളെ ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ തയാറാണെന്ന് യു.ഡി.എഫ് സംഘം മുഖ്യമന്ത്രിനെ അറിയിച്ചു. ആവശ്യമെങ്കില്‍ സര്‍വകക്ഷിസംഘത്തെ ഡല്‍ഹിക്ക് അയക്കണമെന്ന് സര്‍ക്കാറിനോട് യു.ഡി.എഫ് ആവശ്യപ്പെട്ടു.ഇക്കാര്യങ്ങളില്‍ 21-ന് ചേരുന്ന സര്‍വകക്ഷിയോഗത്തില്‍ തീരുമാനമെടുക്കാമെന്ന് യു.ഡി.എഫ് സംഘത്തിന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.
കറന്‍സി പിന്‍വലിക്കല്‍ വഴി ഉണ്ടായിരിക്കുന്ന ജനങ്ങള്‍ക്കുണ്ടായിരിക്കുന്ന ബുദ്ധിമുട്ടുകള്‍ ചര്‍ച്ചചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന യു.ഡി.എഫ് ആവശ്യത്തോട് സര്‍ക്കാര്‍ തത്വത്തില്‍ യോജിച്ചതായി കൂടിക്കാഴ്ചക്ക് ശേഷം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. എന്നാല്‍ 21-ന് ചേരുന്ന സര്‍വകക്ഷിയോഗമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. സംസ്ഥാനത്തിന്‍െറ വികാരം കേന്ദ്രസര്‍ക്കാറിനെയും ആര്‍.ബി.ഐ യെയും അറിയിക്കാന്‍ സഭ ചേരുന്നതിലൂടെ സാധിക്കും.
സഹകരണമേഖലക്കെതിരായ ഭീഷണി നേരിടുന്നതിനെപ്പറ്റി സര്‍വകക്ഷിയോഗത്തില്‍വെച്ച് തീരുമാനിക്കാമെന്ന ഉറപ്പാണ് യുഡി.എഫ് സംഘത്തിന് മുഖ്യമന്ത്രി നല്‍കിയിരിക്കുന്നത്. സര്‍ക്കാറിന്‍െറ നികുതികള്‍, ഫീസുകള്‍, വായ്പ തിരിച്ചടവ് എന്നിവക്ക് ഡിസംബര്‍ 31വരെ സമയം അനുവദിക്കണമെന്ന് യു.ഡി.എഫ് സംഘം ആവശ്യപ്പെട്ടു. എന്നാല്‍ നവംബര്‍ 30 വരെ സാവകാശം നല്‍കാനുള്ള സന്നദ്ധത സര്‍ക്കാര്‍ അറിയിച്ചു.