ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടി മൂലം ഇന്ത്യന്‍ സമ്പദ്ഘടന മൂന്നുമാസം കൂടി പ്രതിസന്ധി നേരിടുമെന്ന് നിതി ആയോഗ് വൈസ് ചെയര്മാന് അരവിന്ദ് പനഗരിയ. എളുപ്പത്തില്‍ സാധനങ്ങള്‍ പണമാക്കി മാറ്റാന്‍ കഴിയാതെവരുന്ന സാഹചര്യം സമ്പദ്ഘടനയ്ക്ക് പ്രഹരമേല്‍പ്പിക്കും. എന്നാല്‍ പ്രശ്നങ്ങള്‍ പടിപടിയായി പരിഹരിക്കപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം വന്ന സമയത്തേക്കാള്‍ ലിക്വിഡിറ്റി പ്രതിസന്ധിയില്‍ കാര്യമായ പുരോഗതി ഇപ്പോഴുണ്ടെന്നും അദ്ദേഹം പറഞ്ഞു. നോട്ട് പിന്‍വലിക്കല്‍ മൊത്ത ആഭ്യന്തര ഉത്പാദനത്തെ രണ്ട് ശതമാനം കുറക്കുമെന്ന മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിെൻറ പ്രസ്താവന അരവിന്ദ് പനഗരിയ തള്ളിക്കളഞ്ഞു.
നോട്ട് പിന്‍വലിക്കല്‍ കള്ളപ്പണത്തിനെ വിപണിയിലേക്ക് കൊണ്ടുവരും. നിക്ഷേപങ്ങള്‍ വര്‍ധിക്കുമെന്നതിനാല്‍ സാമ്പത്തിക രംഗത്തിന് ഉണര്‍വ് കൊണ്ടുവരുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു