വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Sunday, 20 November 2016

അസാധു നോട്ട്: എട്ടു ലക്ഷം കോടിയുടെ അഴിമതിയെന്ന് കെജ്രിവാള്‍





ന്യൂഡല്‍ഹി: നോട്ട് പ്രതിസന്ധിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നാടകീയമായി നോട്ട് അസാധു പ്രഖ്യാപനം നടത്തിയത് കള്ളപ്പണം പിടികൂടാനല്ല, കോര്‍പറേറ്റുകളുടെ കിട്ടാക്കടം മൂലം പ്രതിസന്ധിയിലായ ബാങ്കുകളെ രക്ഷിക്കാനാണെന്നും എട്ടുലക്ഷം കോടിയുടെ അഴിമതിയാണിതെന്നും അദ്ദേഹം ആരോപിച്ചു. കോര്‍പറേറ്റുകള്‍ കടമെടുത്ത് തിരിച്ചുനല്‍കാത്ത അത്രയും പണം ജനങ്ങളുടെ കൈയില്‍നിന്ന് ബാങ്കുകളിലേക്ക് തിരിച്ചുപിടിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തത്. ഈ അഴിമതിയില്‍  എല്ലാവര്‍ക്കും പങ്കുണ്ട്. കോര്‍പറേറ്റ് കള്ളപ്പണക്കാരെ വെറുതെ വിട്ട് സാധാരണക്കാരെ ക്യൂ നിര്‍ത്തിയ മോദിയുടെ നടപടി ദേശസ്നേഹമല്ല, ദേശദ്രോഹമാണെന്നും ഫേസ്ബുക് പേജിലൂടെ നടത്തിയ ലൈവ് ചോദ്യോത്തര പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.  

സഹാറ, ബിര്‍ള കമ്പനികളില്‍നിന്ന് നരേന്ദ്ര മോദി കോടികള്‍ കൈക്കൂലി വാങ്ങിയ വിവരങ്ങള്‍ ആദായനികുതി വകുപ്പിന്‍െറ രേഖകള്‍ സഹിതം ഞങ്ങള്‍ പുറത്തുവിട്ടു. പറഞ്ഞത് തെറ്റാണെങ്കില്‍ നിരപരാധിത്തം തെളിയിക്കണം. എന്നിട്ട്, ഞങ്ങളെ ജയിലിലടയ്ക്കണം. പക്ഷേ, മോദി അന്വേഷണത്തിന് തയാറല്ല. മോദിയുടെ ഭയം പണം വാങ്ങി എന്നതിന്‍െറ തെളിവായാണ് കരുതേണ്ടത്. ആദ്യമായാണ് ഒരു പ്രധാനമന്ത്രിയുടെ പേര് കോര്‍പറേറ്റുകളുടെ കൈക്കൂലിക്കാരുടെ രണ്ടാം നമ്പര്‍ ബുക്കില്‍ വരുന്നത്. എന്നിട്ടും മോദിയെ പരിശുദ്ധനായി കൊണ്ടുനടക്കുന്നവരായി ബി.ജെ.പി തരംതാണു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് മോദി 20,000 കോടി ചെലവഴിച്ചുവെന്നാണ് പറയുന്നത്.  ഇവയെല്ലാം വെള്ളപ്പണമാണെന്ന് മോദിക്ക് തെളിയിക്കാനാകുമോ? 
 രാഷ്ട്രീയപാര്‍ട്ടികളുടെ പക്കലാണ് ഏറ്റവും കൂടുതല്‍ കള്ളപ്പണമുള്ളത്. ‘ആപി’ന്‍െറ വരവു ചെലവ് ഞങ്ങള്‍ പരസ്യമാക്കിയിട്ടുണ്ട്.  അതുപോലെ ബി.ജെ.പിയും കോണ്‍ഗ്രസും എസ്.പിയും ബി.എസ്.പിയും ചെയ്യാന്‍ തയാറുണ്ടോ? കള്ളപ്പണം പിടിക്കാന്‍ മോദി 50 ദിവസത്തെ സമയം ചോദിച്ചിട്ട് 10 ദിവസം കഴിഞ്ഞു. ഇതുവരെ എത്ര കോടി കള്ളപ്പണം കിട്ടിയെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണം. ഒന്നും കിട്ടിയിട്ടില്ല. കിട്ടുകയുമില്ല. 

അഴിമതി നിര്‍ത്താതെ കള്ളപ്പണം അവസാനിക്കില്ല. നോട്ട് നിര്‍ത്തിയത് കൊണ്ടുമാത്രം അഴിമതി അവസാനിക്കില്ല. 2000ന്‍െറ നോട്ടിറക്കിയ മോദി അഴിമതിക്കാരെ സഹായിക്കുകയാണ് ചെയ്തത്. കള്ളപ്പണക്കാരെ പിടികൂടാന്‍ ലക്ഷ്യമിട്ട് സ്വിസ് ബാങ്കില്‍നിന്ന് ലഭിച്ച അറുന്നൂറിലേറെ ഇന്ത്യക്കാരായ കള്ളപ്പണക്കാരുടെ പട്ടിക പുറത്തുവിടണം. പണം തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിക്കണം. എങ്കില്‍ താനും മോദിക്കുവേണ്ടി ജയ് വിളിക്കാമെന്നും കെജ്രിവാള്‍ പറഞ്ഞു