ബംഗളൂരു: കർണാടക മന്ത്രി യു.ടി. ഖാദറിന്‍െറ മകള്‍ വിശുദ്ധ ഖുര്‍ആന്‍ മനപാഠമാക്കി. പതിമൂന്നുകാരി ഹവ്വ നസീമ ‘ഹാഫിള’യാത് ആഘോഷമാക്കി സോഷ്യല്‍ മീഡിയ. മംഗളൂരുവിലെ ടി.എം.എ പൈ ഇന്‍റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ മന്ത്രിയുടെ മകള്‍ ഹവ്വ നസീമ ഖുര്‍ആനിലെ മുഴുവന്‍ സൂക്തങ്ങളും പാരായണം ചെയ്ത് കേള്‍പ്പിച്ചപ്പോള്‍ കേള്‍ക്കാനത്തെിയവര്‍ അഭിനന്ദനങ്ങളുമായി ആ കുട്ടിയെ സ്വീകരിച്ചത്. വാട്ട്സ്ആപിലും ഫെയ്സ്ബുക്കിലുമെല്ലാം ഹവ്വ നസീമ താരമായി. നേട്ടത്തിന് കാരണക്കാരനായ മന്ത്രിക്കും അഭിനന്ദനങ്ങളേറെ ലഭിച്ചു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടുംബത്തോടൊപ്പം മക്കയില്‍ ഹജ്ജിന് പോയപ്പോള്‍ യു.ടി. ഖാദര്‍ നേര്‍ന്ന നേര്‍ച്ചയാണ് മകളെ ഹാഫിളാക്കാമെന്ന്. കൊച്ചുകുട്ടിയായിരുന്ന ഹവ്വയെ ഹജ്ജ് കര്‍മത്തിനിടെ തിരക്കില്‍പെട്ട് കാണാതായപ്പോഴാണ് അവളെ കിട്ടിയാല്‍ ‘ഹാഫിള’യാക്കാമെന്ന് നേര്‍ന്നത്. കോണ്‍ഗ്രസ് നേതാവും സമ്പന്ന കുടുംബത്തിലെ അംഗവുമായ ഖാദര്‍, കുട്ടി വളര്‍ന്നപ്പോള്‍ തന്‍െറ നേര്‍ച്ച പാലിക്കാന്‍ ശ്രമമാരംഭിച്ചു. അഞ്ചാം ക്ളാസ് വരെ ഒൗപചാരിക പഠനത്തിന് ശേഷം ഖുര്‍ആന്‍ മന:പാഠമാക്കാന്‍ കാസകോട് അടുക്കത്തുബയലിലെ മദ്റസത്തുല്‍ ബയാനില്‍ ചേര്‍ത്തു. നിര്‍ധനരും അനാഥരുമായ കുട്ടികള്‍ക്കൊപ്പം യത്തീംഖാനയിലായിരുന്നു താമസം. പിന്നീട് മംഗളൂരുവിലെ കൊനേജയിലുള്ള തന്‍ഫീസുല്‍ ഖുര്‍ആന്‍ വിമന്‍സ് കോളജിലായി പഠനം. 42 മാസം കൊണ്ട് ഹവ്വ ഖുര്‍ആന്‍ മന:പാഠമാക്കുകയും ഹദീസുകളില്‍ അവഗാഹം നേടുകയും ചെയ്തു. മദീനയിലെ ഇസ്ലാമിക് യൂനിവേഴ്സിറ്റിയില്‍ ഉപരിപഠനത്തിന് ചേരുകയാണ് ഹവ്വയുടെ മോഹം.