തിരുവനന്തപുരം: കൂടുതൽ ഇളവുകളോടെ ലോക്ഡൗൺ നീട്ടിയേക്കുമെന്ന് സൂചന നൽകി മുഖ്യമന്ത്രി. നിലവിലെ സാഹചര്യത്തിൽ ലോക്ഡൗൺ അവസാനിക്കാറായെന്ന് പറയാനാവില്ല. ഇപ്പോൾ പ്രഖ്യാപിച്ച ലോക്ഡൗൺ മേയ് 30 വരെ ഉണ്ട്.
അവസാനിക്കുന്നതിനോട് അടുത്തദിവസം എന്ത് വേണമെന്ന് ആലോചിക്കും. ആദ്യം പ്രാമുഖ്യം നൽകുന്നത് കോവിഡ് വ്യാപന നിയന്ത്രണത്തിനാണ്. അതിന് ആവശ്യമായ നപടികളിൽ ഇളവ് വരുത്താൻ കഴിയില്ല. എന്നാൽ ജീവിതവുമായി ബന്ധെപ്പട്ട കാര്യങ്ങളിൽ കോവിഡ് മാനദണ്ഡം പാലിച്ച് ഏതെല്ലാം മേഖലകൾ തുറന്നുകൊടുക്കാനാകുമെന്ന് ആലോചിക്കും. എതായാലും സമതുലനാവസ്ഥയിൽ മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു.കോവിഷീൽഡ് വാക്സിൻ സ്വീകരിച്ച് വിദേശരാജ്യങ്ങളിലേക്ക് മടങ്ങുന്ന പ്രവാസികൾ വാക്സിെൻറ പേര് വ്യത്യാസം കാരണം ക്വാറൻറീനിൽ കഴിയേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ നടപടികളെടുക്കും. രണ്ടാം ഡോസ് നിശ്ചിതദിവസം കഴിഞ്ഞ് നൽകേണ്ടിവരുന്നത് മൂലം പ്രവാസികൾക്ക് ചില പ്രായോഗികബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ട്. ഇത് പരിഹരിക്കാൻ ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തി. ആദ്യഡോസ് വാക്സിൻ സ്വകാര്യആശുപത്രിയിൽനിന്ന് സ്വീകരിച്ചവർക്ക് രണ്ടാം ഡോസ് അവിടെനിന്ന് ലഭിക്കുന്നില്ലെങ്കിൽ സർക്കാർസംവിധാനത്തിൽനിന്ന് ലഭിക്കുന്നതിന് തടസ്സം ഉണ്ടാവില്ല. വാക്സിൻ നൽകുന്നിടത്ത് ഭിന്നശേഷിക്കാർക്ക് ക്രമീകരണം ഉണ്ടാകണമെന്ന് നിർദേശിച്ചിരുന്നുവെങ്കിലും എല്ലായിടത്തും ഉണ്ടായിട്ടില്ല. ഇത് പരിഹരിക്കും.
തൃശൂർ ആസ്ഥാനമായ ഇന്ത്യൻ കോഫിഹൗസ് ജീവനക്കാർക്ക് ഒരു വർഷമായി ശമ്പളം ലഭിക്കുന്നില്ലെന്ന പരാതി പരിശോധിക്കാൻ തൊഴിൽവകുപ്പിനോട് ആവശ്യപ്പെടും. സ്കൂൾ വിദ്യാർഥികൾക്ക് ഒാൺലൈൻ ക്ലാസ് ആരംഭിക്കുന്ന സാഹചര്യത്തിൽ സ്കൂൾ സ്റ്റേഷനറി സാധനങ്ങൾ വിൽക്കുന്ന കടകൾ നിശ്ചിതസമയത്തേക്ക് തുറക്കുന്നത് പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.