വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Sunday, 3 September 2017

കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഇന്ന്; അല്‍ഫോന്‍സ് കണ്ണന്താനം സഹമന്ത്രി

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള അല്‍ഫോന്‍സ് കണ്ണന്താനം ഉള്‍പ്പെടെ ഒന്‍പത് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഇന്ന് നടക്കും. രാവിലെ 10നാണ് സത്യപ്രതിജ്ഞ. നിലവില്‍ മന്ത്രിമാരായ എതാനും പേരെ പാര്‍ട്ടി ചുമതലയിലേക്ക് മാറ്റിയും പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയുമാണ് പുനഃസംഘടന.

ഭരണത്തിന് നേരെ ഉയരുന്ന ആക്ഷേപങ്ങള്‍ പ്രതിരോധിക്കുന്നതിനും നോട്ട് നിരോധനം പരാജയമാണെന്ന് വ്യക്തമാക്കുന്ന റിസര്‍വ് ബാങ്കിന്റെ കണക്കുകളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുകയെന്ന ലക്ഷ്യവും മുന്‍നിര്‍ത്തിയാണ് മോദി മന്ത്രിസഭയുടെ മൂന്നാം പുനഃസംഘടന. 
ശിവ് പ്രസാദ് ശുക്ല, സത്യപാല്‍ സിങ്, മുന്‍ ആഭ്യന്തര സെക്രട്ടറി ആര്‍.കെ സിങ്, ഹര്‍ദീപ് സിങ് പുരി, അശ്വനി കുമാര്‍ ചൗബെ, ഗജേന്ദ്ര ശെഖാവത്ത്, അനന്ത്കുമാര്‍ ഹെഗ്‌ഡെ, ഡോ. വീരേന്ദ്രകുമാര്‍ എന്നിവരും മന്ത്രിസഭയില്‍ ഇടംനേടും. നിലവില്‍ ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗമാണ് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ അല്‍ഫോന്‍സ് കണ്ണന്താനം. 
വകുപ്പുകളിലെ അഴിച്ചുപണിയും ഇതോടൊപ്പമുണ്ടാകും. ധന വകുപ്പിന്റെയും പ്രതിരോധ വകുപ്പിന്റെയും ചുമതല വഹിച്ചിരുന്ന അരുണ്‍ ജെയ്റ്റ്‌ലിയുടെ കൈയില്‍ നിന്ന് പ്രതിരോധ വകുപ്പ് മാറ്റും. പ്രതിരോധ വകുപ്പിന്റെ ചുമതലയിലേക്ക് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെയും ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരിയെയും പരിഗണിക്കുന്നുണ്ട്. കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്‍, പീയുഷ് ഗോയല്‍, പ്രകാശ് ജാവദേക്കര്‍ എന്നിവര്‍ക്ക് കൂടുതല്‍ പ്രാധാന്യം ഉള്ള വകുപ്പുകള്‍ ലഭിച്ചേക്കും. റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനെ പരിസ്ഥിതി മന്ത്രാലയത്തിലേക്ക് മാറ്റും. അനില്‍ മാധവ് ധവെ അന്തരിച്ചതിനെ തുടര്‍ന്ന് ശാസ്ത്ര സാങ്കതികവകുപ്പ് മന്ത്രി ഹര്‍ഷവര്‍ധനാണ് പരിസ്ഥിതി വകുപ്പിന്റെ അധിക ചുമതല വഹിക്കുന്നത്.
ഒന്നിലേറെ വകുപ്പുകളുടെ ചുമതലയുള്ള നരേന്ദ്ര സിംഗ് തോമര്‍, സ്മൃതി ഇറാനി എന്നിവരില്‍ നിന്ന് അധിക ചുമതലകള്‍ എടുത്തുമാറ്റും. അടുത്ത് തന്നെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന കര്‍ണാടകയില്‍ നിന്ന് രണ്ടുപേരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തും. 
മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി എട്ടു കേന്ദ്രമന്ത്രിമാര്‍ പ്രധാനമന്ത്രിക്ക് രാജി സമര്‍പ്പിച്ചിരുന്നു. കേന്ദ്രമന്ത്രിമാരായ രാജീവ് പ്രതാപ് റൂഡി, ബന്ദാരു ദത്താത്രേയ, രാധ മോഹന്‍ സിങ്, സഞ്ജീവ് ബല്യാണ്‍, കല്‍രാജ് മിശ്ര, ഗിരിരാജ് സിംഗ്, മഹേന്ദ്രനാഥ് പാണ്ഡെ, ഭഗ്ഗന്‍ സിംഗ് കുലസ്‌തെ തുടങ്ങിയവരാണ് രാജിവച്ചത്. ഈ മന്ത്രിമാരുടെ പ്രവൃത്തിയില്‍ പ്രധാനമന്ത്രി തൃപ്തനല്ലായിരുന്നുവെന്നാണ് സൂചന. 75 വയസ്സ് പിന്നിട്ടതുകൊണ്ടണ് കല്‍രാജ് മിശ്രയെ ഒഴിവാക്കിയത്. രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടത് കൊണ്ടാണ് താന്‍ രാജി സമര്‍പ്പിച്ചതെന്നു കല്‍രാജ് മിശ്ര പറഞ്ഞു. ഉമാ ഭാരതിയെയും മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കും. എന്നാല്‍ ഇതുവരെ രാജിവയ്ക്കാന്‍ ഉമാഭാരതി തയാറായിട്ടില്ല. 
ജെഡിയുവില്‍ നിന്ന് രണ്ടുപേര്‍ മന്ത്രിസഭയില്‍ എത്തിയേക്കുമെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും സ്ഥിരീകരണമില്ല. രാജിവച്ച മന്ത്രിമാരില്‍ ചിലര്‍ക്ക് സംഘടന ചുമതല നല്‍കും.