
കയ്റോ ∙ ആധുനിക ഈജിപ്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് 235 പേരാണെന്നു സ്ഥിരീകരണം.
109 പേർക്കു പരുക്കേറ്റതായും രാജ്യത്തെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. വടക്കൻ സിനായിൽ മുസ്‌ലിം പള്ളിയിലുണ്ടായ സ്ഫോടനത്തിലും വെടിവയ്പിലും നാൽപതോളം ഭീകരർ പങ്കെടുത്തതായാണു നിഗമനം. ഇവർക്കു വേണ്ടി സൈന്യവും പൊലീസും തിരച്ചിൽ ശക്തമാക്കി.
അടിയന്തര യോഗം വിളിച്ച ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്ത അൽ സിസി മൂന്നു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ഭീകരർക്ക് സൈന്യം ‘അതിഭീകര’ തിരിച്ചടി നൽകുമെന്നും പ്രസിഡന്റ് പറഞ്ഞു. പള്ളിയുടെ പരിസര പ്രദേശങ്ങളിൽ വ്യോമസേന കനത്ത ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്. പർവതമേഖലകൾ കേന്ദ്രീകരിച്ചാണ് വ്യോമാക്രമണം. ചിതറിയോടിയ ഭീകരർക്ക് അഭയം നൽകില്ലെന്ന് സമീപ ഗ്രാമവാസികളും വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തെത്തുടർന്ന് കയ്റോ രാജ്യാന്തര വിമാനത്താവളത്തിലടക്കം രാജ്യമെമ്പാടും സുരക്ഷ കർശനമാക്കി.

ഇസ്രയേൽ– പലസ്തീൻ അതിർത്തി മേഖലയായ ബിൽ അൽ അബ്ദ് പട്ടണത്തിലെ അൽ – റൗദ മുസ്‌ലിം പള്ളിയിൽ വെള്ളിയാഴ്ച പ്രാർഥനയുടെ സമയത്തു സ്ഫോടനം നടത്തിയ ശേഷം പിന്നാലെ നാലു വാഹനങ്ങളിലെത്തിയ അക്രമികൾ ശേഷിച്ചവർക്കു നേരെ നിറയൊഴിക്കുകയായിരുന്നു. നിയന്ത്രിത സംവിധാനം (ഐഇഡി) ഉപയോഗിച്ചായിരുന്നു സ്ഫോടനമെന്ന് കരുതുന്നു. പള്ളിക്കു ചുറ്റിലുമായി വാഹനങ്ങളില്‍ നിലയുറപ്പിച്ച ഭീകരർ ചിതറിയോടിയവർക്കു നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
പരുക്കേറ്റവരുമായി പോകുകയായിരുന്ന ആംബുലൻസുകൾക്കു നേരെയും രണ്ടു സംഘം വെടിയുതിർത്തു. സ്ഫോടനത്തിൽ പള്ളിക്കും കാര്യമായ കേടുപാടു സംഭവിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഭീകരാക്രമണമാണെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. 2011ൽ പ്രസിഡന്റ് ഹുസ്നി മുബാറക് ജനകീയ പ്രക്ഷോഭത്തിൽ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ശേഷം മേഖലയിൽ നിരന്തരം ആക്രമണങ്ങൾ നടത്തുന്ന ഐഎസ് തന്നെയാവും ഇതിനു പിന്നിലുമെന്നു സംശയിക്കുന്നു.
ഭീകരാക്രമണത്തിൽ ഇന്ത്യയും യുഎസും ഇസ്രയേലും ഉൾപ്പെടെ അനുശോചനം അറിയിച്ചു. സംഭവത്തെ അപലപിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇത്തരം അക്രമങ്ങൾ ഭീകരമാണെന്നും അതേസമയം ഭീരുത്വം നിറഞ്ഞതാണെന്നും ട്വീറ്റ് ചെയ്തു. ഭീകരവാദത്തെ വച്ചുപൊറുപ്പിക്കാനാകില്ലെന്നും സൈനിക നടപടിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭീകരവാദത്തിനെതിരെ രാജ്യാന്തര തലത്തിൽ കൂട്ടായ്മയുണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് ഇന്ത്യ വ്യക്തമാക്കി.
ഹുസ്നി മുബാറക് പുറത്താക്കപ്പെട്ട ശേഷം ഈജിപ്തിലെ വടക്കൻ സിനായിൽ ഭീകരസംഘടനകൾ പിടിമുറുക്കുകയായിരുന്നു. വിവിധ ആക്രമങ്ങളിലായി എഴുന്നൂറോളം സൈനികർ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട്